Sunday, September 22, 2013

നാഗപ്പാട്ട്



അവധിക്ക് അമ്മാത്തെ വീട്ടിലെത്തി
കാവിലെ പൊടിപൂരം കാണുവാനായ്
കാവിനു ചുറ്റും വിളക്കുകളും
ചുറ്റിലും കത്തും ചിരാതുകളും
കുഞ്ഞിക്കൈ രണ്ടിലും താലങ്ങളുമായി
കാവിനു ചുറ്റിലും കന്യകളും
പാമ്പുകള്‍ ചുറ്റി കളിക്കും തരുക്കളും
ചാഞ്ചാടും വൃക്ഷലതാദികളും
കാണുവാനൊത്തിരി ചന്തമുണ്ടെങ്കിലും
ഭീതിയോടെ ഞാന്‍ പകച്ചു നോക്കി
പുള്ളോനും പുള്ളോത്തീം വന്നു ചേര്‍ന്നു
നാഗക്കളത്തില്‍ പണി തുടങ്ങി
പല വര്‍ണ്ണത്തില്‍ പൊടികളുമായ്
സുന്ദരമായൊരു കളമെഴുതി
തുടികൊട്ടും പാട്ടും തുടങ്ങിയല്ലോ
പാമ്പിന്‍ കുഴലുകളൂതിയല്ലോ
അയ്യോ വരുന്നതാ കന്യകമാര്‍
പാമ്പിന്‍റെ രുപത്തിലെന്തുകഷ്ടം
കെട്ടിപിണഞ്ഞുമിഴഞ്ഞു കൊണ്ടും
കന്യകമാര്‍ വന്നു നൃത്തമാടി
സന്തോഷമെന്നു പറഞ്ഞു കേള്‍ക്കേ
നമ്മുടെയുള്ളിലും ആനന്ദമായ്
വിശ്വാസത്തോടെ തൊഴുത നേരം
അരികിലായ് കണ്ടൊരു കുഞ്ഞുനാഗം
                        



തേന്‍ നിലാവ്

പൗര്‍ണമി രാവില്‍ ഞാനീനദീതീരത്ത്
മന്ദമായ് തെല്ലു നടന്ന നേരം
പാലൊളി തൂകും നിലാവിനെകണ്ടപ്പോള്‍
ഓര്‍ത്തു ഞാനെന്‍റെ  പ്രിയസഖിയെ
പ്രാണപ്രിയ സഖിയെ
തേടുന്നു   ഞാനെന്‍റെ   ഈറന്‍   മിഴികളാല്‍
ഒരു   കുഞ്ഞു  മോഹം   മനസ്സില്‍  വെച്ച്
കുഞ്ഞിളം   കാറ്റായി   പാല്‍നിലാവായി  നീ
എന്നരികിലൊന്നു   വന്നീടുമോ
എന്നെ   വന്നൊന്നു   പുണര്‍ന്നീടുമോ
ചെമ്പകപ്പൂവിന്‍   സുഗന്ധവും  പേറി  നീ
നര്‍മസല്ലാപം   ചൊരിഞ്ഞിടുമ്പോള്‍
എത്തിനോക്കി    ഞാനാ   വാതില്‍പഴുതിലൂ-
ടൊരു   നോക്കു    നിന്നെ   കാണുവാനായ്‌
കണ്കുളിര്‍ക്കെ    ഒന്നു     കാണുവാനായ്‌
ഒരു   വട്ടം   കൂടി  നീ    എന്നരികില്‍   വരുവാനായ്‌
ഒരു  സാന്ത്വനത്തിനായ്‌   ഞാന്‍   കാത്തിരിപ്പു
ഓടിയണയു   നീയെന്നരികിലേക്കായി
ഒരുമുത്തം   തന്നീടാന്‍   ഞാന്‍   കൊതിപ്പൂ                                                                    

Saturday, August 24, 2013

ഭാരതമക്കള്‍



വീട്ടില്‍ വിരിഞ്ഞീടും പൂക്കളെപോല്‍
പൈതങ്ങള്‍ വീടിന്നൈശ്വര്യമല്ലേ
നാടിനെ മുന്നില്‍ നയിക്കേണ്ടുന്ന
കുഞ്ഞുങ്ങളല്ലയോ നിങ്ങളെല്ലാം
അച്ഛനുമമ്മയും നേര്‍വഴികാട്ടീടും
പാതയിലൂടെയായ് സഞ്ചരിക്കൂ
കര്‍മ്മങ്ങളാത്മാര്‍ത്ഥമായ്ത്തന്നെ ചെയ്യൂ
പ്രീതിയോടും സ്നേഹഭാവത്തോടും
തന്നില്‍ മുതിര്‍ന്നവരെയാദരിക്കൂ
നല്ലൊരു നാളെയെ വാര്‍ത്തെടുക്കൂ
കൂട്ടുകാരെ നിങ്ങള്‍ സ്നേഹിക്കേണം
ഒത്തൊരുമിച്ചു മുന്നേറിടണം
രാജ്യത്തിന്‍ രക്ഷക്കായ്‌ കാവല്‍ഭടന്മാരായ്
താരങ്ങളെപ്പോലെ ശോഭിക്കണം
ഭാരതഭൂമിയെ സ്നേഹിക്കണം നിങ്ങള്‍
അമ്മയെ സ്നേഹിക്കുമ്പോലെതന്നെ
ഭാരതഭൂമിതന്‍ കീര്‍ത്തിപടര്‍ത്താനായ്‌
ഒറ്റക്കെട്ടായി നാം നിന്നീടണം
ധീരജവാന്മാരായ് തീരാനായ് ബുദ്ധിയും
ശക്തിയും നല്‍കു നീ ഭാരതാംബേ
                 

Sunday, May 12, 2013

രോഗിയുടെ സപ്തതി



ഏഴരശ്ശനിയില്‍ തിരിഞ്ഞു നോക്കീടാത്ത
മക്കളെന്‍ സപ്തതി ആഘോഷിച്ചീടുവാന്‍
ഭാര്യസമേതരായ് കുഞ്ഞുങ്ങളുമായി
എന്നുടെ ഭവനത്തില്‍ വന്നു നിന്നീടുന്നു
നല്‍പ്പാതിയൊപ്പമായ് മക്കള്‍ വരുമെന്ന്‌
കാത്തു ദിനങ്ങള്‍ കടന്നുപോയെത്രയോ
ജരാനര ബാധിച്ച എന്നെയിവരിന്നു
സ്വര്‍ണ്ണവും കസവുമണിയിച്ചൊരുക്കുന്നു    
യമദേവന്‍ മാടിവിളിക്കുന്നയെന്‍റെയീ
സപ്തതി കാണുവാനെന്തിത്ര മോഹം
തേങ്ങുന്നു ചിലരെന്നെ പുണരുന്നുമുണ്ടു
ഞാന്‍ വല്ലാത്തൊരാനന്ദ നിര്‍വൃതി പൂകുന്നു
എന്തിനീകോപ്രായമെന്നറിയാതെ ഞാന്‍
വ്യാകുലചിത്തനായ് ചിന്തിച്ചിരുന്നുപോയ്
പേരമക്കള്‍തന്‍ മധുരമൊഴികേട്ടു
നിര്‍വൃതി പൂണ്ടങ്ങിരുന്ന നേരത്തിലെന്‍
ആര്‍ത്തിമൂത്തീടുമെന്‍ മക്കള്‍തന്‍ ചെയ്തികള്‍ 
കണ്ടെന്‍റെ മാനസം വേദനയാര്‍ന്നുപോയ്
അവസാനമെങ്കിലും സപ്തതിവേളയില്‍
മക്കളെ കണ്ടു ഞാനാശ്വസിച്ചു
പുത്തനുണര്‍വ്വിന്‍റെ ചുടുനെടുവീര്‍പ്പുമായ്
സപ്രമഞ്ചത്തില്‍ ഞാന്‍ ചെന്നിരുന്നു
                          

വിശ്വസുന്ദരി



രാവേറെ പോയിട്ടും നിദ്രവരാതെ
ഞാനോര്‍ത്തുകിടക്കുന്ന യാമങ്ങളില്‍
എന്നിന്ദ്രിയങ്ങളെ നിദ്രതലോടുമ്പോ –
ളറിയാതെ ഞാന്‍ നിന്നെയോര്‍ത്തുപോയി

ശാലീന സുന്ദരി വിശ്വസൗന്ദര്യമേ
ഞാന്‍ നിന്നിലെന്നോ ലയിച്ചുപോയിപതിയെനിന്‍ കാല്‍ചിലമ്പൊച്ച കേള്‍ക്കാനായ്
ഹൃദയം തുടിക്കുന്ന രാവുകളില്‍

എന്നും പുലരുന്ന പുലര്‍ക്കാലവേളയില്‍
നീയെന്‍റെയുള്ളിലെ രാഗമായി
നിന്‍ മാറില്‍ ചാഞ്ചാടും മക്കള്‍ തന്‍ കളിചിരി
യെന്‍ മനസ്സില്‍ രുദ്രവീണ മീട്ടി

ഇല്ലിമുളം കാടിന്‍ മര്‍മ്മരം കേട്ടുഞാന്‍
താളം പിടിച്ചു രസിച്ച നേരം
ചൊല്ലിയാ കാറ്റാടി എന്തേയെന്‍
മര്‍മ്മരം നിന്നെ പുണരാന്‍ മറന്നുപോയി

ആതിരരാവിന്‍റെ കുളിരുമായ് നീയന്ന്
ആറ്റില്‍ കുളിക്കുവാന്‍ പോയ നേരം
കുടമുല്ലപ്പൂവുകളോടിവന്നന്നേരം
മണമുള്ള ചുംബനമേറ്റുവാങ്ങി

വിഷുപക്ഷി പാടിയുണര്‍ത്തിയ പുലരിയെ
നോക്കി ച്ചിരിതൂകും കൊന്നപൂക്കള്‍
പൊന്നുരുളിയില്‍ വിഷുക്കണി വെക്കുവാന്‍
കൊതിയോടെ നോക്കി ചിരിച്ചിടുന്നു
                      

സ്മരണ



നയനമനോഹരം പുഞ്ചിരിയും മധുരമനോജ്ഞമാം വാക്കുകളും
എന്നുമെന്‍ ജീവിതത്തില്‍ അവാച്യമാം നിമിഷങ്ങള്‍
ഓര്‍ക്കുക വല്ലപ്പോഴും തിരിഞ്ഞു നോക്കീടുക
ഒരിക്കല്‍ കൂടി നമ്മള്‍ നമ്മുടെ സാമ്രാജ്യത്തെ
വര്‍ഷങ്ങളേറെ കഴിഞ്ഞെങ്കിലും ഞാനോര്‍ക്കുന്നു
നമ്മുടെ ദാമ്പത്ത്യത്തിന്‍ സ്വര്‍ഗ്ഗീയ മുഹൂര്‍ത്തങ്ങള്‍
നമുക്കായൊരുക്കിയ ചന്തമേറും പൂന്തോപ്പില്‍
സാമോദത്തോടെ നിത്യം കളിച്ചു തിമിര്‍ത്തല്ലോ
ഓര്‍ത്തുപോയാവേളയില്‍ നമ്മുടെ കിനാക്കളും
നയനാനന്ദമേകും നമ്മുടെ മോഹങ്ങളും
നമുക്കായ് ദൈവം തന്ന നമ്മുടെ പൈതങ്ങളെ
സ്വന്തമായ് സ്നേഹിക്കാനായ് ഈ ജന്മം മാറ്റിവെക്കാം
മെയ്യനക്കാന്‍ വയ്യാതെ രോഗശയ്യയില്‍ കിടന്നോ
ര്‍ക്കുന്നു ഞാനെന്നുടെ മുന്‍കാല വികൃതികള്‍
സ്നേഹിക്കും കരങ്ങളെ ചേര്‍ത്തു തലോടി ഞാനും
തളര്‍ന്നു കിടന്നുവെന്‍ ശയ്യാതലത്തിന്‍ മേലെ
ദീപ്തമാം നേത്രങ്ങളില്‍ നോക്കിഞാന്‍ കിടന്നല്ലോ
ഭീതിയാല്‍ ചിണുങ്ങുന്ന പിഞ്ചു പൈതലിനെപോല്‍
ഓര്‍ത്തുപോയൊരുമാത്ര അമ്പലത്തില്‍ പോയതും
മടങ്ങി വരുന്നേരം പിണങ്ങി നടന്നതും
സജലങ്ങളായയെന്‍ മിഴികള്‍ കണ്ടനേരം
അരുതേയെന്നുമെല്ലെ ചൊന്നോരാ നേരമുള്ളില്‍
സ്വര്‍ഗ്ഗത്തിന്‍ പ്രതീതിയെന്‍ മനസ്സില്‍ തോന്നിയല്ലോ
അത്രമേല്‍ സ്നേഹിക്കുന്നെന്നോര്‍ത്തു ഞാനാനന്തിച്ചു
അറിയാതെ ചെയ്തൊരു അപരാധം ക്ഷമിച്ചീടാന്‍
കരുണ കാട്ടണെയെന്നു യാചിപ്പൂ പൊന്നോമനേ
സ്നേഹിക്കുമെന്‍ പ്രിയനെ വേദനിപ്പിക്കാന്‍ മാത്രം
ഭൂമിയിലൊരു ജന്മം തന്നല്ലോ മനുഷ്യനായ് 
ജീവിക്കാന്‍ കൊതിത്തീര്‍ന്നോരെന്നെ സ്നേഹിച്ചു വീണ്ടും
ചുറ്റും കാത്തിരിക്കുന്നെന്‍ മക്കളെ  കണ്ടപ്പോള്‍ ഞാന്‍
വിഫലമെന്നോര്‍ത്തജന്മം സഫലമായ് കണ്ടപ്പോള്‍ ഞാന്‍
വെറുതെ കിടന്നെന്‍റെ  മിഴികള്‍ രണ്ടും മൂടി
അടഞ്ഞ കണ്ണില്‍ നിന്നും ധാരയായ് ചുടുകണ്ണീര്‍
നിറഞ്ഞു കവിഞ്ഞതു ഞാനറിഞ്ഞതേയില്ല
ശാന്തമായുറങ്ങിഞാനെപ്പൊഴോ ഉണര്‍ന്നപ്പോള്‍
കണ്ടു ഞാനെന്‍റെ ചാരെ ആര്‍ദ്രമാം നേത്രങ്ങളെ
ഒരിക്കല്‍ക്കൂടി കൂടെ പിറക്കാനീ ഭുമിയില്‍
ആശിച്ചു സ്മരിച്ചുഞാന്‍ ഈശനെ മനസ്സാലെ
ഇതു ഞാനെന്‍റെ സ്വന്തം പ്രിയനായ് സമര്‍പ്പിക്കും
സ്മരണതന്‍പൂക്കളായ് ഇതിനെ സ്വീകരിക്കു
                              

         

സായാഹ്നവേള



കാലന്‍റെ പാശത്തിനായ് കാത്തിരിക്കുമ്പോഴും
വെറുതെയൊരു മോഹം എന്നുള്ളില്‍ ജ്വലിക്കുന്നു
കൊതിയോടെയിന്നുമാ കലാലയ ജീവിത
മാവര്‍ത്തിച്ചീടാന്‍ ഹൃദയം തുടിക്കുന്നു
അര്‍ക്കനെ സാക്ഷിയായ് കൈ ചേര്‍ത്തു പിടിച്ചതും
മിഴികള്‍ മിഴിയുമായ് കിന്നാരം പറഞ്ഞതും
മഴ പെയ്തപ്പോള്‍ നാം ഒരു  കുടക്കീഴിലായ്
ഒരു മറ കിട്ടാനായ് ഓടി നടന്നതും
ഒരു തരു നമ്മളെ മാടി വിളിച്ചതും
ഒരു മിന്നല്‍പ്പിണരാല്‍ നാം ഭീതിയിലാണ്ടതും
കലാലയം വിട്ടു നാം വിട പറയും  നേരത്താ
യൊരു തുടം കണ്ണുനീര്‍ മിഴിയില്‍ നിറഞ്ഞതും
വെറുതെ കിടക്കുമ്പോള്‍ നിറമുള്ള ചിത്രങ്ങള്‍
മനസ്സിലായ് മങ്ങാതെ കുളിര്‍ മഴയായ് പെയ്യുന്നു
                               

സോദരസ്നേഹം



വിശ്വസിചീടുവാനാവതില്ലാ വാര്‍ത്ത ഞാന്‍ കേട്ടു  തഥാ
ഞെട്ടറ്റു പൊട്ടി വീണു ദുഃഖ സാഗരത്തിലായ്
ശാന്തിയും മനസ്സുഖവും നേടാനായി ഞാനിതാ
ഭൂമിദേവി തന്‍ മടിയില്‍ വീണുരുണ്ടു കരയുന്നു
എന്‍റെ ഹൃത്തിന്‍ തേങ്ങലുകള്‍ ഏറ്റെടുക്കു ധരണി നീ
എന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍ സാന്ത്വനങ്ങളാക്കു നീ
സൗഹൃദമാം വാക്കുകളും നോട്ടവും പ്രവൃത്തിയും
എന്നുമെന്‍റെ ജീവിതത്തെ ധന്യമാക്കി സോദരാ
എന്നു നാമിനിയും കാണുമെന്നു നിനച്ചിരിക്കവേ
വിണ്ണിലെ താരങ്ങളൊക്കെ പുഞ്ചിരി പൊഴിചീടുന്നു
ദേവകള്‍ തന്‍ കു‌ടെ നിന്‍റെ നര്‍ത്തനം ഞാന്‍ കാണുന്നു
കണ്‍കുളിര്‍ക്കെ കാണുമെന്‍റെ മാനസം തുടിക്കുന്നു
പൂര്‍വ്വജന്മ സ്മൃതികളോര്‍ത്തു നിന്‍ വരവും കാത്തുഞാന്‍
നിത്യയൌവ്വനത്തിനായി കെഞ്ചിടുന്നു സത്യമായ്
വേദനയും യാതനയും സഹിക്കുവാന്‍ ശ്രമിക്കുന്നു
സ്വന്തങ്ങളും ബന്ധങ്ങലുമെന്‍റ ഹൃത്തില്‍ നിറയുന്നു
അപ്പ്രമേയ സ്നേഹത്തിന്‍റെ ശാന്തിമന്ത്രം കേട്ടു ഞാന്‍
നിന്‍റെയുള്ളില്‍ തങ്ങി നില്‍ക്കും മാറ്റൊലിയും കേട്ടുഞാന്‍
വിശുദ്ധമായ സ്നേഹത്തിന്‍റെ ശാന്തിമന്ത്രം കേട്ടു ഞാന്‍
വീരനായ നിന്‍റെ ജന്മം സഫലമായെന്നോര്‍ത്തു ഞാന്‍
കുളിരണിയും തെന്നലായ് നീയെന്നരികില്‍ വന്നിടാന്‍
കാലമെത്ര കഴിയണം സഹോദരാ നീ ചൊല്ലിടൂ
                                 


അന്ധന്‍റെ ദുഖം



അന്ധനായ്‌ ജനിച്ചു ഞാന്‍  ധരണി തന്‍ മടിത്തട്ടില്‍
അന്ധതയെന്തെന്നു ഞാനറിയാതെ ജീവിക്കുന്നു
അന്ധനെന്നുള്ള നാമം എന്‍കാതില്‍ കേട്ടെന്നാലും
ദുഃഖമെന്നുള്ളില്‍ തെല്ലും അന്നൊന്നും തോന്നിയില്ല
കൂട്ടുകാര്‍ എന്‍മക്കളെ വര്‍ണ്ണിച്ചു കേട്ടനേരം
ആദ്യമായ് ശപിച്ചുപോയ് ഞാനെന്‍റെ വൈകല്യത്തെ
മക്കളെ ചേര്‍ത്തുനിര്‍ത്തി തഴുകി തലോടിഞാനും
ഉള്ളില്‍ ഞാനവരുടെ രൂപസൗന്ദര്യം കണ്ടു
സ്നേഹിക്കും പ്രിയതന്‍റെ സൗന്ദര്യം ചൊല്ലികേട്ടു
മൂകനായ് ഞാനും നിന്നു തെല്ലു വേദനയോടെ
ദൈവത്തിന്‍ വികൃതിയെ ശപിച്ചുപോയല്ലോ ഞാനും
എന്നുടെ ജീവിതത്തില്‍ ദുഃഖശാപവും പേറി
ഭുമിതന്‍  ഗോളാകൃതി കേട്ടു ഞാന്‍ പഠിച്ചല്ലോ
തൊട്ടു നോക്കിയാല്‍ കാണുമെന്നു ഞാന്‍ വിചാരിച്ചു
പൊന്‍ പുലരിയില്‍ പൂക്കള്‍ പുഞ്ചിരി തുകുന്നതു
കാണുവാന്‍  വെമ്പിമനം വല്ലാതെ തുടിക്കുന്നു
പൂങ്കുയില്‍ പാടീടുന്ന സുന്ദരഗാനം കേട്ടു
നൊമ്പരങ്ങള്‍ക്കല്‍പ്പം അവധി കൊടുത്തല്ലോ
കണ്‍മുമ്പിലുള്ള ഭംഗി കാണുവനെനിക്കീശന്‍
കണ്ണുകള്‍ തരാത്തതില്‍ വിതുംബിയെന്‍ മാനസം
                            

Sunday, May 5, 2013

മഞ്ഞ ലോഹം



മഞ്ഞ ലോഹത്തിന്‍ വില യേറീടും പോലെ നാളില്‍
സുമംഗലിമാരുടെ ദുഖഃവുമേറീടുന്നു
കോടതി വരാന്തയില്‍ കയറിയ ഞാന്‍ കണ്ടല്ലോ
അമ്മിണികുട്ടിയുടെ ദൈന്യതയാര്‍ന്ന മുഖം
കയ്യിലായ് തൂങ്ങിനില്‍ക്കും കുഞ്ഞിന്‍റെ മുഖം കണ്ടു
തെല്ലു സന്തോഷത്തോടെ ചിരിച്ചു പോയല്ലോ ഞാന്‍
എന്നുടെ സഖിയുടെ ദുഖഃമെന്താണെന്നോര്‍ത്ത്
ചെന്നു ഞാന്‍ ചാരെ മെല്ലെ വിങ്ങുന്ന മനസ്സുമായ്
എന്തുപറ്റിയെന്നു ഞാന്‍ ചോദിച്ച നേരത്താള്‍
തെല്ലു നീ രസത്തോടെ നാണിച്ചു തലതാഴ്ത്തി
ചാരത്തു ചേര്‍ന്നുനിന്നു ചേര്‍ത്തു ഞാന്‍ പിടിച്ചപ്പോള്‍
ഗദ്ഗദത്തോടെയവള്‍ കരഞ്ഞു പറഞ്ഞു പോയ്‌
സ്ത്രീധനം പോരെന്നുള്ള കുറ്റമെന്‍ മേലെ ചാര്‍ത്തി
പീഢനമേല്‍പ്പിച്ചല്ലോ ഭര്‍ത്താവുമമ്മായിയും
എന്നെ നീ സഹായിക്കൂ ചൊല്ലിയെന്‍ സഖിയപ്പോള്‍
നിന്നുവെന്‍ ചാരത്തായി നിസ്സംഗഭാവത്തോടെ
ജീവനാംശത്തിന്‍ കേസുകെട്ടുകള്‍ നോക്കീഞാനും
രമ്യതയോടെ നില്‍ക്കാനവളോടുര ചെയ്തു
നമ്മുടെ പൈതങ്ങള്‍ തന്‍ മോഹങ്ങള്‍ തുലക്കുവാന്‍
ന്യായക്കോടതിയുടെ വ്യവസ്ഥക്കൊട്ടാകുമോ
അതുകേട്ടപ്പോളവള്‍ തെല്ലൊരു പുച്ഛത്തോടെ
എന്നുടെ നേരെ നോക്കി കോപത്തോടുരിയാടി
പീഢനമേറ്റെന്നുടെ ജീവന്‍ പറന്നുപോകില്‍
മക്കളെ വളര്ത്തീടാന്‍ മറ്റൊരാളുണ്ടാകുമോ
മഞ്ഞലോഹത്തിന്‍റെ വികൃതിയോര്‍ത്തന്നു ഞാന്‍
നിന്നല്ലോ ദുഃഖത്തോടെ കോടതി വരാന്തയില്‍
                               രമണി രോഹിണി

മകനെ നിനക്കുവേണ്ടി



നൊന്തുപെറ്റൊരെന്‍ പൈതല്‍ എന്നെ വിട്ടകന്നപ്പോള്‍
പൊള്ളിയെന്‍ നെഞ്ചകം ചുടുവെണ്ണീര്‍ വീണപോല്‍
കുഞ്ഞിലെ വികൃതിയാം പൊന്നുണ്ണി തന്നുള്ളിലെ
നീറുന്ന നോവുകളെ അറിയാന്‍ ഞാന്‍ വൈകിപ്പോയ്
കാലത്തിന്‍ കാലിന്‍ ചിലമ്പൊച്ചയകന്നുപോയ്‌
ബവനവും നാടും വിട്ടു നീയും വിട ചൊല്ലി
കൂടെ പിറന്നോരൊക്കെ നിന്നെയും പ്രതീക്ഷിച്ചു
കാത്തിരിക്കുന്നു വീട്ടില്‍ ദിനങ്ങള്‍ എണ്ണീടുന്നു
കണ്ടു ഞാന്‍ പലവട്ടം കലങ്ങിയ കണ്ണുകള്‍
നിറഞ്ഞ മിഴികളാല്‍ നോക്കിയാ നേരത്തയ്യോ
പോള്ളീടും നെറുകയില്‍ ചുടുചുംബനം തന്നി
ട്ടുറങ്ങാതിരുന്നീടുമെത്രയോ നിശകളും
മൂങ്ങതന്‍ മൂളലും ശ്വാനന്‍റെ കുരയ്ക്കലും
കേട്ടു നീ ഭീതിയോടെ പുണര്‍ന്നോരാ രാവുകള്‍
വാരിയെല്ലുകള്‍ കാണും ഗാത്രത്തെയോര്‍തോര്‍ത്തു ഞാന്‍
വേദന തിന്നോരെത്ര ദിനങ്ങള്‍ ഞാനോര്‍ക്കുന്നു
താതന്‍റെയടിയേറ്റു തിണര്‍ത്തീടും കാലുകള്‍
തടവി തലോടുന്ന എത്രയോ നേരങ്ങളും
ഉണര്‍ത്താന്‍ തുടങ്ങുമ്പോലുറക്കം നടിക്കുന്നു
രാത്രി തന്‍ അവസാനയാമത്തെ ഞാനോര്‍ക്കുന്നു
കുസൃതി കാണിക്കിലും വാത്സല്യം തോന്നീടുന്നു
ദേഷ്യവും ശകാരവും സ്നേഹമായ് തോന്നീടുന്നു
വെറുതെ കിടക്കുമ്പോളോര്‍ക്കുന്നു നിന്നെപ്പറ്റി
സുഗന്ധം വിതറുന്ന തേനൂറും നല്ലോര്‍മമകള്‍
                               രമണി രോഹിണി

പൂക്കാലം വരവായി



തെച്ചിയും ചെമ്പകവും ജമന്തിയും
മലരിനാല്‍ ഭൂമിയെ ചന്തമാക്കി
മണമേറും മുല്ലപ്പൂചൂടി ദേവി
കാര്‍കൂന്തലറ്റും മെടഞ്ഞുകെട്ടി
             പുഷ്പ്പിണിയായൊരു ഭൂമിദേവി
             നാണമോടെന്‍ മുന്നില്‍ വന്നനേരം
             കരയെ പുണരുവാനോടിയടുക്കുന്ന
             തിരയുടെ വെമ്പല്‍ ഞാനോര്‍ത്തുപോയി
സ്വര്‍ണ്ണനിലാവുമായ്‌ പോന്നിന്ചിങ്ങം
പൊന്നോണപുലരിയെ വരവേറ്റല്ലോ
മാവേലിത്തമ്പുരാന്‍ വാണ നാടി –
ന്നോര്‍മ്മകള്‍ നമ്മള്‍ പുതുക്കിയല്ലോ
             ദേവകന്യകയോ നീയപ്സരസ്സോ
             ആരുനിനക്കീയഴകുനല്‍കി
ബ്രഹ്മാവിന്‍ വികൃതിയോ വിശ്വകര്‍മ്മാവിന്‍
തകൃതിയോ കേരളശില്‍പിതന്‍ കൈപ്പുണ്യമോ
സുന്ദരിപൂവേ ചുവന്നപൂവേ
അത്തം പത്തിനു പോന്നോണമല്ലേ
തൃക്കാക്കരയപ്പനെ വരവേല്‍ക്കാനായ്‌
പൂക്കളായോടി നീ വരികയില്ലേ
                      രമണി രോഹിണി

പുലരി



കിഴക്കു ചെഞ്ചായം തേച്ചതാണോ
മുറുക്കി ചുവപ്പിച്ചു നിന്നതാണോ
സൂര്യകിരണങ്ങളേറ്റതാണോ
എന്തേ നിന്‍ പൂമേനി ഇത്രചന്തം
             പൂങ്കോഴി തന്‍ നാദം കേട്ട നേരം
പെട്ടന്നെഴുന്നേറ്റു കിടാങ്ങളെല്ലാം
പ്രഭാതകൃത്യങ്ങളോരോന്നായി –
ഝടുതിയില്‍ ചെയ്തു തുടങ്ങിയല്ലോ
മലരുകള്‍ മിഴികള്‍ തുറന്നുവല്ലോ
പുലരിയെ നോക്കിച്ചിരിച്ചുവല്ലോ
മന്ദമന്ദം തെന്നല്‍ വീശിയല്ലോ
പുലരിയെ മെല്ലെ തഴുകിയല്ലോ
             മലരിന്‍ സുഗന്ധം നിറഞ്ഞുവല്ലോ
മാലോകരെല്ലാം രസിച്ചുവല്ലോ
മാരുതന്‍ കുഞ്ഞിളം മേനിയെ തൊട്ട
പ്പോളിങ്കിളി പൂണ്ടങ്ങു നിന്നുവല്ലോ
ശലഭങ്ങലളോരോന്നും തേന്‍ നുകരാന്‍
വാടികള്‍ തോറും പറന്നുവല്ലോ
പ്രാവും പരുന്തും കുയിലുകളും
അന്നത്തെയന്നത്തിനായലഞ്ഞു
കാക്കയും പക്ഷിയും കുയിലുകളും
കളകളം പാടി രസിച്ചുവല്ലോ
പുലരിയെ സ്വാഗതം ചെയ്യുവാനായ്
ഊറ്റത്തോടെല്ലാരും മത്സരിച്ചു
                 രമണി രോഹിണി